Thursday, August 30, 2012

മാമ്പഴം (മെയ്ഫ്ലവര്‍ കവിതകള്‍ )


അറിയാത്ത ഏതോ വഴികളിലൂടെ

അലസമായ് അലഞ്ഞു തിരിയുന്നു

അഴലൊഴിയാത്തൊരീ അമ്മ മനസ്സ്.

ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം

അണിയറയിലമര്‍ന്നു എന്നോ ഒടുങ്ങി

അക്ഷരമറിഞ്ഞു തുടങ്ങിയ നാളില്‍

അങ്കണത്തൈമാവിലെയാ “മാമ്പഴം”

അഴല്‍ നിറച്ചു കരയിച്ചതെന്തിനെന്ന്

അറിഞ്ഞതും അനുഭവിച്ചതുമിപ്പോഴാണ്‍.

അഞ്ചു വയസ്സു വരെ നിറഞ്ഞൊരാ ചിരി

അമ്മയെ കണ്ണീരിലാഴ്ത്തുന്ന ഓര്‍മ്മയായ്,

ആയുസ്സു മുഴുവനും നീറ്റുന്ന വേദനയായ്,

അടഞ്ഞ മുറിയിലിരുത്തി കരയിക്കുന്നുണ്ട്.

അകലേ ചിരിക്കുന്ന താരങ്ങളിലൊന്നായ്

അമ്മയെ നോക്കി കണ്ണിറുക്കുന്ന കുഞ്ഞേ

അച്ഛന്‍റെ തോളിലിരിക്കേണ്ടെ നിനക്ക്?

അമ്മയുടെ താരാട്ടുപാട്ടു കേള്‍ക്കേണ്ടേ?

അമ്മേ,അമ്മേ വിശക്കുന്നെനിക്കെന്‍റെ

അത്താഴമിപ്പോ തരണമെന്നൊക്കേ

അന്നത്തെ പോലേ വാശിയെടുക്കേണ്ടേ?

അച്ചാറു ചേര്‍ത്തു കഞ്ഞി കുടിച്ചിട്ടിനി

അമ്മേ, എരിയുന്നു എന്നു പറയേണ്ടേ?

അകലെയിരുന്ന് കണ്ണിറുക്കാതെ കുഞ്ഞേ

അരികത്തു വന്നീ കവിളിലൊരുമ്മ തരൂ. 

അന്ധകാരം നിറഞ്ഞൊരീ രാത്രിയില്‍

അന്തിത്തിരി കത്തിച്ച കുഴിമാടത്തില്‍

അബലയെ പോലെയിരുന്നു കരയുമീ

അമ്മതന്‍ ചാരത്തു വന്നൊന്നു പോകൂ നീ.

അതുവരെ വേദന തീരില്ല കുഞ്ഞേയെന്‍

അവസാനം വരെയീ കണ്ണീരു മാത്രം.

അവനിയിലൊഴുകി പടരുമീ തുള്ളികള്‍

അമ്മതന്‍ കുഞ്ഞിനു ബലിയായ് തരുന്നു.

 

Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )





എഴുതി തീര്‍ത്ത വരികളിലാണ്
മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍
ഇരിക്കാനൊരു പട്ടുമെത്തയും
നിറയെ സുഗന്ധവും നല്‍കിയത്

ചിന്തകള്‍ കവിതകളായ് മെല്ലെ
ഒഴുകാന്‍ തുടങ്ങിയപ്പോഴായിരുന്നു
സഹജീവികളിലെ അസഹിഷ്ണുത
പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.

പരിഹാസം അക്ഷരമായൊഴുകാന്‍
തുടങ്ങിയപ്പോഴായിരുന്നു, ഞാന്‍
അക്ഷരങ്ങളുടെ മൃദുലത കളഞ്ഞ്
കട്ടിയുള്ള പുറം തോട് അണിഞ്ഞത്.

കറയില്ലാത്ത അക്ഷരങ്ങളില്‍
നിങ്ങളെപ്പോഴും കറുപ്പ് കാണാന്‍ 
ശ്രമിച്ചപ്പോഴായിരുന്നു എന്‍റെ
അക്ഷരങ്ങളില്‍ ചൂട് നിറഞ്ഞത്.

അക്ഷരങ്ങള്‍ക്ക് ജ്വലിക്കുമഗ്നിയുടെ
ചൂടാണെന്നും, അത് നിങ്ങളെയെല്ലാം
പൊള്ളിക്കാന്‍ തുടങ്ങിയെന്നും  ഞാന്‍
തിരിച്ചറിഞ്ഞപ്പോഴാണ്, എന്നിലെ
കവിത മരിക്കാന്‍ തുടങ്ങിയത്.

Monday, August 20, 2012

ജീവിതത്തില്‍ നിന്നൊരേട് :)



ചിതറി തെറിക്കുന്ന ജലകണങ്ങള്‍ പോലെയാണ് ചില സമയത്ത് ഓര്‍മ്മകള്‍ .
നനഞ്ഞു കുതിര്‍ന്ന മണ്‍‍‍തരികളിലൂടെ കുഞ്ഞു പാദങ്ങളുമ്മ വെച്ചു നടന്നിരുന്ന കാലം തൊട്ട് സൌഹൃദത്തിന്‍റെ നനഞ്ഞ ഊടുവഴികളിലൂടെ മാത്രം സഞ്ചരിച്ച് ഇവിടെയെത്തി നില്‍ക്കുമ്പോഴും തോളോട് തോള്‍ ചേര്‍ന്ന് നിഴലായ് കൂടെയുള്ളൊരു സുഹൃത്തെനിക്കുണ്ട്.


അമ്പലമുറ്റത്തും, കൊയ്ത്തു കഴിഞ്ഞ പാടത്തും തുകല്‍ പന്തുകൊണ്ട് അസ്തമയ സൂര്യന്‍ മറഞ്ഞു പോകുന്നതു വരെ ക്ഷീണമറിയാതെ കളിച്ച ദിനങ്ങളിലും , രാത്രിയുടെ നിശ്ശബ്ദതയില്‍ , അമ്പലപ്പറമ്പിലെ പഞ്ചാരമണലില്‍ മാനത്തോട്ടു നോക്കി കിടന്ന് നക്ഷത്രങ്ങളെയും നിലാവിനെയും പറ്റി വാ തോരാതെ പറഞ്ഞ രാത്രികളിലും , മഴ പെയ്യുന്ന നേരം തൊട്ടടുത്ത വീട്ടിലേക്കോടിക്കയറി വരാന്തയിലിരുന്ന് , മേല്‍ക്കൂരയില്‍ നിന്നൊഴുകിയിറങ്ങുന്ന ജലകണങ്ങളെ ഇരു കാല്പാദങ്ങള്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുമ്പോഴുമെല്ലാം ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ എന്‍റെ അരികു ചേര്‍ന്ന് നീയുണ്ടായിരുന്നു.



മഴ പെയ്യുന്ന രാവും പകലും അമ്പലപ്പറമ്പിനടുത്തുള്ള പണി തീരാത്ത വീട്ടിലിരുന്നു ചീട്ടുകളിച്ച്, ചെവിയില്‍ മച്ചിങ്ങ കൊണ്ടുള്ള കുണുക്കിട്ടിരിക്കുമ്പോഴും അപ്പുറത്ത് എന്നെ അനുകരിക്കാനും നീ കൂടെയുണ്ടായിരുന്നു.
ബാല്യം തൊട്ടിന്നു വരെ എന്‍റെ മനസ്സിനെ തൊട്ടു തലോടി പോയ ഒരുപാട് സൌഹൃദങ്ങളുണ്ട്. ചിലതു ചിന്തിപ്പിച്ചും, ചിലതു ചിരിപ്പിച്ചും , ചിലതു വിസ്മയിപ്പിച്ചും, ചിലത് വേദനിപ്പിച്ചും, മനസ്സില്‍ നിന്നും, കണ്മുന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ,സൌഹൃദമെന്ന വാക്കിന്‍റെ പരിശുദ്ധി
ഞാനറിഞ്ഞതും അനുഭവിച്ചതും നിന്നിലൂടെയായിരുന്നു.

നിറഞ്ഞ സൌഹൃദമെന്തെന്ന ചോദ്യത്തിന് .മഞ്ഞുതുള്ളിയുടെ നനവു മാത്രം ഹൃദയത്തിലേക്ക് നിറച്ചു തന്ന് മനസ്സു നിറക്കുന്ന നിന്നെയല്ലാതെ വേറെ ആരെ ഞാന്‍ ചൂണ്ടി കാണിക്കും ?ഞാനില്ലെങ്കിലും എന്‍റെ വീട്ടിലെ ഏതു കാര്യത്തിലും എന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഓരോ കാര്യങ്ങള്‍ നീ ചെയ്തു തീര്‍ക്കുമ്പോഴും, കടലിനിക്കരെ നിനക്കു കാണാന്‍ കഴിയാത്ത ദൂരത്തിരുന്ന് നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതിനു പകരം നിന്‍റെ കൂടെ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്.

മയില്പീലിയും, കാല്പന്തും, മഷിത്തണ്ടും കളിവഞ്ചിയുമൊക്കെ അവസാനിക്കുമ്പോള്‍ മണ്ണടിയുന്ന സൌഹൃദങ്ങള്‍ ,വര്‍ഷങ്ങള്‍ മാറുന്നതോടൊപ്പം മാറി മറയുന്ന വിദ്യാലയത്തിലെ സുഹൃത്തുക്കള്‍ ,
പ്രണയമെന്ന വികാരത്തിനു വഴിമാറുന്ന മനസ്സുമായി കലാശാലകളിലേക്ക് യാത്രയാവുമ്പോള്‍ ,വര്‍ണ്ണങ്ങള്‍ നിറഞ്ഞ വഴിത്താരകളിലെ വിസ്മയങ്ങളിലൂടെ മനസ്സു വഴിമാറി സഞ്ചരിക്കുമ്പോള്‍ അന്നുവരെയുണ്ടായിരുന്ന സൌഹൃദത്തോട് യാത്രാമൊഴി പോലും പറയാതെ അകന്നു പോകുന്ന സുഹൃത്തുക്കള്‍ .


ഇത്രയും കാലത്തിനിടയിലെ ഈ കൊച്ചു ജീവിതത്തിലറിഞ്ഞ സൌഹൃദങ്ങളെത്രയോ ആണ്. ഒരായിരം സുഹൃത്തുക്കള്‍ ഇവിടെ നിന്നും അവിടെ നിന്നുമായി എന്‍റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
എങ്കിലും ഈ ഒരൊറ്റ സുഹൃത്ത് മതിയെനിക്ക് , സൌഹൃദത്തിന്‍റെ ആഴവും പരപ്പും സുഖവും കുളിര്‍മ്മയുമെല്ലാം എന്തെന്ന് അറിയിക്കാനും അനുഭവിപ്പിച്ച് കൂടെ നടക്കാനും. അടുത്തറിഞ്ഞിട്ടും, ഒരുപോലെ ചിന്തിച്ചിട്ടും ഒരുമിച്ചിരിക്കാന്‍ കഴിയാതെ പോയതിന്‍റെ വേദന മാത്രം മനസ്സിനെ ചിലപ്പോഴൊക്കെ ശ്വാസം മുട്ടിക്കുമ്പോഴാണ് നീ എത്രത്തോളം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
പതിഞ്ഞു കിടക്കുന്നതെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്.


ഇതു തന്നെയാണ് നിന്‍റെ അവസ്ഥയെന്നുമെനിക്കറിയാം കാരണം നമ്മുടെ മനസ്സിലെ സൌഹൃദത്തിനു ഒരര്‍ത്ഥവും ഒരു വികാരമേയുള്ളൂ.ഇരുപത്തിയഞ്ച് കൊല്ലത്തെ ദീര്‍ഘമായ സൌഹൃദം തെളിഞ്ഞ പുഴപോലെ തടസ്സങ്ങളില്ലാതെ ഒഴുകിയൊഴുകിയൊടുവിലാ മഹാസമുദ്രത്തിലൊന്നു ചേര്‍ന്നു നാം
പിരിയുന്നതുവരെ(അതോ കൂടിച്ചേരുന്നതോ ) എന്‍റെ മനസ്സിലെ സൌഹൃദത്തിന്‍റെ നിര്‍വ്വചനം നീയാണ്. :)

Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

കര നനഞ്ഞും, നിറ കവിഞ്ഞും
കരഞ്ഞൊഴുകുമീ പുഴപോലെ
കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും
കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ.


വേനല്‍ നിറച്ചൊരു നോവിന്‍റെ ചൂട്

വേദനയില്‍ നനഞ്ഞ് മിഴിയിലുരുകി

വേര്‍പാടിന്‍റെ വേദന ഹൃത്തടം നീറ്റി

വിരഹം നൊമ്പരമായ് നിറഞ്ഞൊഴുകി
.

അരികിലുണങ്ങി നില്‍ക്കുന്നൊരു മരം

അടര്‍ത്തിയിട്ട വരണ്ടൊരായിലകളില്‍

അഞ്ജനമെഴുതിയ മിഴിയിണകളില്‍ നിന്നും

അശ്രുകണങ്ങള്‍ തപിച്ചിതായുരുകുന്നു.


വരുമെന്ന് പറഞ്ഞു, വിടപറഞ്ഞൊരിക്കല്‍

വാക്കുകള്‍ കൊണ്ടെന്നെ ആശ്വസിപ്പിച്ചു

ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും

ഋതുഭേദങ്ങളോര്‍ക്കാതെ കാത്തിരിക്കുന്നു.


കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍

കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍

കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍

കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.


സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും

സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും

വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും

വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.


പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ

പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ

പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ

പ്രിയവധുവാകാതെ ,വിധവയായ് മാറി.


കാലമേ, നീ എനിക്കായ് കനിഞ്ഞേകിയ

കറുപ്പ് നിറഞ്ഞൊരീ ജീവിതമെന്തിന്

കരഞ്ഞുരുകി മനസ്സു വിങ്ങി തീരുവാനെങ്കില്‍

കാലമേ, പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.