Thursday, August 30, 2012

മാമ്പഴം (മെയ്ഫ്ലവര്‍ കവിതകള്‍ )


അറിയാത്ത ഏതോ വഴികളിലൂടെ

അലസമായ് അലഞ്ഞു തിരിയുന്നു

അഴലൊഴിയാത്തൊരീ അമ്മ മനസ്സ്.

ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം

അണിയറയിലമര്‍ന്നു എന്നോ ഒടുങ്ങി

അക്ഷരമറിഞ്ഞു തുടങ്ങിയ നാളില്‍

അങ്കണത്തൈമാവിലെയാ “മാമ്പഴം”

അഴല്‍ നിറച്ചു കരയിച്ചതെന്തിനെന്ന്

അറിഞ്ഞതും അനുഭവിച്ചതുമിപ്പോഴാണ്‍.

അഞ്ചു വയസ്സു വരെ നിറഞ്ഞൊരാ ചിരി

അമ്മയെ കണ്ണീരിലാഴ്ത്തുന്ന ഓര്‍മ്മയായ്,

ആയുസ്സു മുഴുവനും നീറ്റുന്ന വേദനയായ്,

അടഞ്ഞ മുറിയിലിരുത്തി കരയിക്കുന്നുണ്ട്.

അകലേ ചിരിക്കുന്ന താരങ്ങളിലൊന്നായ്

അമ്മയെ നോക്കി കണ്ണിറുക്കുന്ന കുഞ്ഞേ

അച്ഛന്‍റെ തോളിലിരിക്കേണ്ടെ നിനക്ക്?

അമ്മയുടെ താരാട്ടുപാട്ടു കേള്‍ക്കേണ്ടേ?

അമ്മേ,അമ്മേ വിശക്കുന്നെനിക്കെന്‍റെ

അത്താഴമിപ്പോ തരണമെന്നൊക്കേ

അന്നത്തെ പോലേ വാശിയെടുക്കേണ്ടേ?

അച്ചാറു ചേര്‍ത്തു കഞ്ഞി കുടിച്ചിട്ടിനി

അമ്മേ, എരിയുന്നു എന്നു പറയേണ്ടേ?

അകലെയിരുന്ന് കണ്ണിറുക്കാതെ കുഞ്ഞേ

അരികത്തു വന്നീ കവിളിലൊരുമ്മ തരൂ. 

അന്ധകാരം നിറഞ്ഞൊരീ രാത്രിയില്‍

അന്തിത്തിരി കത്തിച്ച കുഴിമാടത്തില്‍

അബലയെ പോലെയിരുന്നു കരയുമീ

അമ്മതന്‍ ചാരത്തു വന്നൊന്നു പോകൂ നീ.

അതുവരെ വേദന തീരില്ല കുഞ്ഞേയെന്‍

അവസാനം വരെയീ കണ്ണീരു മാത്രം.

അവനിയിലൊഴുകി പടരുമീ തുള്ളികള്‍

അമ്മതന്‍ കുഞ്ഞിനു ബലിയായ് തരുന്നു.

 

Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )





എഴുതി തീര്‍ത്ത വരികളിലാണ്
മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍
ഇരിക്കാനൊരു പട്ടുമെത്തയും
നിറയെ സുഗന്ധവും നല്‍കിയത്

ചിന്തകള്‍ കവിതകളായ് മെല്ലെ
ഒഴുകാന്‍ തുടങ്ങിയപ്പോഴായിരുന്നു
സഹജീവികളിലെ അസഹിഷ്ണുത
പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.

പരിഹാസം അക്ഷരമായൊഴുകാന്‍
തുടങ്ങിയപ്പോഴായിരുന്നു, ഞാന്‍
അക്ഷരങ്ങളുടെ മൃദുലത കളഞ്ഞ്
കട്ടിയുള്ള പുറം തോട് അണിഞ്ഞത്.

കറയില്ലാത്ത അക്ഷരങ്ങളില്‍
നിങ്ങളെപ്പോഴും കറുപ്പ് കാണാന്‍ 
ശ്രമിച്ചപ്പോഴായിരുന്നു എന്‍റെ
അക്ഷരങ്ങളില്‍ ചൂട് നിറഞ്ഞത്.

അക്ഷരങ്ങള്‍ക്ക് ജ്വലിക്കുമഗ്നിയുടെ
ചൂടാണെന്നും, അത് നിങ്ങളെയെല്ലാം
പൊള്ളിക്കാന്‍ തുടങ്ങിയെന്നും  ഞാന്‍
തിരിച്ചറിഞ്ഞപ്പോഴാണ്, എന്നിലെ
കവിത മരിക്കാന്‍ തുടങ്ങിയത്.

Monday, August 20, 2012

ജീവിതത്തില്‍ നിന്നൊരേട് :)



ചിതറി തെറിക്കുന്ന ജലകണങ്ങള്‍ പോലെയാണ് ചില സമയത്ത് ഓര്‍മ്മകള്‍ .
നനഞ്ഞു കുതിര്‍ന്ന മണ്‍‍‍തരികളിലൂടെ കുഞ്ഞു പാദങ്ങളുമ്മ വെച്ചു നടന്നിരുന്ന കാലം തൊട്ട് സൌഹൃദത്തിന്‍റെ നനഞ്ഞ ഊടുവഴികളിലൂടെ മാത്രം സഞ്ചരിച്ച് ഇവിടെയെത്തി നില്‍ക്കുമ്പോഴും തോളോട് തോള്‍ ചേര്‍ന്ന് നിഴലായ് കൂടെയുള്ളൊരു സുഹൃത്തെനിക്കുണ്ട്.


അമ്പലമുറ്റത്തും, കൊയ്ത്തു കഴിഞ്ഞ പാടത്തും തുകല്‍ പന്തുകൊണ്ട് അസ്തമയ സൂര്യന്‍ മറഞ്ഞു പോകുന്നതു വരെ ക്ഷീണമറിയാതെ കളിച്ച ദിനങ്ങളിലും , രാത്രിയുടെ നിശ്ശബ്ദതയില്‍ , അമ്പലപ്പറമ്പിലെ പഞ്ചാരമണലില്‍ മാനത്തോട്ടു നോക്കി കിടന്ന് നക്ഷത്രങ്ങളെയും നിലാവിനെയും പറ്റി വാ തോരാതെ പറഞ്ഞ രാത്രികളിലും , മഴ പെയ്യുന്ന നേരം തൊട്ടടുത്ത വീട്ടിലേക്കോടിക്കയറി വരാന്തയിലിരുന്ന് , മേല്‍ക്കൂരയില്‍ നിന്നൊഴുകിയിറങ്ങുന്ന ജലകണങ്ങളെ ഇരു കാല്പാദങ്ങള്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുമ്പോഴുമെല്ലാം ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ എന്‍റെ അരികു ചേര്‍ന്ന് നീയുണ്ടായിരുന്നു.



മഴ പെയ്യുന്ന രാവും പകലും അമ്പലപ്പറമ്പിനടുത്തുള്ള പണി തീരാത്ത വീട്ടിലിരുന്നു ചീട്ടുകളിച്ച്, ചെവിയില്‍ മച്ചിങ്ങ കൊണ്ടുള്ള കുണുക്കിട്ടിരിക്കുമ്പോഴും അപ്പുറത്ത് എന്നെ അനുകരിക്കാനും നീ കൂടെയുണ്ടായിരുന്നു.
ബാല്യം തൊട്ടിന്നു വരെ എന്‍റെ മനസ്സിനെ തൊട്ടു തലോടി പോയ ഒരുപാട് സൌഹൃദങ്ങളുണ്ട്. ചിലതു ചിന്തിപ്പിച്ചും, ചിലതു ചിരിപ്പിച്ചും , ചിലതു വിസ്മയിപ്പിച്ചും, ചിലത് വേദനിപ്പിച്ചും, മനസ്സില്‍ നിന്നും, കണ്മുന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ,സൌഹൃദമെന്ന വാക്കിന്‍റെ പരിശുദ്ധി
ഞാനറിഞ്ഞതും അനുഭവിച്ചതും നിന്നിലൂടെയായിരുന്നു.

നിറഞ്ഞ സൌഹൃദമെന്തെന്ന ചോദ്യത്തിന് .മഞ്ഞുതുള്ളിയുടെ നനവു മാത്രം ഹൃദയത്തിലേക്ക് നിറച്ചു തന്ന് മനസ്സു നിറക്കുന്ന നിന്നെയല്ലാതെ വേറെ ആരെ ഞാന്‍ ചൂണ്ടി കാണിക്കും ?ഞാനില്ലെങ്കിലും എന്‍റെ വീട്ടിലെ ഏതു കാര്യത്തിലും എന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഓരോ കാര്യങ്ങള്‍ നീ ചെയ്തു തീര്‍ക്കുമ്പോഴും, കടലിനിക്കരെ നിനക്കു കാണാന്‍ കഴിയാത്ത ദൂരത്തിരുന്ന് നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതിനു പകരം നിന്‍റെ കൂടെ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്.

മയില്പീലിയും, കാല്പന്തും, മഷിത്തണ്ടും കളിവഞ്ചിയുമൊക്കെ അവസാനിക്കുമ്പോള്‍ മണ്ണടിയുന്ന സൌഹൃദങ്ങള്‍ ,വര്‍ഷങ്ങള്‍ മാറുന്നതോടൊപ്പം മാറി മറയുന്ന വിദ്യാലയത്തിലെ സുഹൃത്തുക്കള്‍ ,
പ്രണയമെന്ന വികാരത്തിനു വഴിമാറുന്ന മനസ്സുമായി കലാശാലകളിലേക്ക് യാത്രയാവുമ്പോള്‍ ,വര്‍ണ്ണങ്ങള്‍ നിറഞ്ഞ വഴിത്താരകളിലെ വിസ്മയങ്ങളിലൂടെ മനസ്സു വഴിമാറി സഞ്ചരിക്കുമ്പോള്‍ അന്നുവരെയുണ്ടായിരുന്ന സൌഹൃദത്തോട് യാത്രാമൊഴി പോലും പറയാതെ അകന്നു പോകുന്ന സുഹൃത്തുക്കള്‍ .


ഇത്രയും കാലത്തിനിടയിലെ ഈ കൊച്ചു ജീവിതത്തിലറിഞ്ഞ സൌഹൃദങ്ങളെത്രയോ ആണ്. ഒരായിരം സുഹൃത്തുക്കള്‍ ഇവിടെ നിന്നും അവിടെ നിന്നുമായി എന്‍റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
എങ്കിലും ഈ ഒരൊറ്റ സുഹൃത്ത് മതിയെനിക്ക് , സൌഹൃദത്തിന്‍റെ ആഴവും പരപ്പും സുഖവും കുളിര്‍മ്മയുമെല്ലാം എന്തെന്ന് അറിയിക്കാനും അനുഭവിപ്പിച്ച് കൂടെ നടക്കാനും. അടുത്തറിഞ്ഞിട്ടും, ഒരുപോലെ ചിന്തിച്ചിട്ടും ഒരുമിച്ചിരിക്കാന്‍ കഴിയാതെ പോയതിന്‍റെ വേദന മാത്രം മനസ്സിനെ ചിലപ്പോഴൊക്കെ ശ്വാസം മുട്ടിക്കുമ്പോഴാണ് നീ എത്രത്തോളം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
പതിഞ്ഞു കിടക്കുന്നതെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്.


ഇതു തന്നെയാണ് നിന്‍റെ അവസ്ഥയെന്നുമെനിക്കറിയാം കാരണം നമ്മുടെ മനസ്സിലെ സൌഹൃദത്തിനു ഒരര്‍ത്ഥവും ഒരു വികാരമേയുള്ളൂ.ഇരുപത്തിയഞ്ച് കൊല്ലത്തെ ദീര്‍ഘമായ സൌഹൃദം തെളിഞ്ഞ പുഴപോലെ തടസ്സങ്ങളില്ലാതെ ഒഴുകിയൊഴുകിയൊടുവിലാ മഹാസമുദ്രത്തിലൊന്നു ചേര്‍ന്നു നാം
പിരിയുന്നതുവരെ(അതോ കൂടിച്ചേരുന്നതോ ) എന്‍റെ മനസ്സിലെ സൌഹൃദത്തിന്‍റെ നിര്‍വ്വചനം നീയാണ്. :)

Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

കര നനഞ്ഞും, നിറ കവിഞ്ഞും
കരഞ്ഞൊഴുകുമീ പുഴപോലെ
കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും
കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ.


വേനല്‍ നിറച്ചൊരു നോവിന്‍റെ ചൂട്

വേദനയില്‍ നനഞ്ഞ് മിഴിയിലുരുകി

വേര്‍പാടിന്‍റെ വേദന ഹൃത്തടം നീറ്റി

വിരഹം നൊമ്പരമായ് നിറഞ്ഞൊഴുകി
.

അരികിലുണങ്ങി നില്‍ക്കുന്നൊരു മരം

അടര്‍ത്തിയിട്ട വരണ്ടൊരായിലകളില്‍

അഞ്ജനമെഴുതിയ മിഴിയിണകളില്‍ നിന്നും

അശ്രുകണങ്ങള്‍ തപിച്ചിതായുരുകുന്നു.


വരുമെന്ന് പറഞ്ഞു, വിടപറഞ്ഞൊരിക്കല്‍

വാക്കുകള്‍ കൊണ്ടെന്നെ ആശ്വസിപ്പിച്ചു

ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും

ഋതുഭേദങ്ങളോര്‍ക്കാതെ കാത്തിരിക്കുന്നു.


കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍

കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍

കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍

കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.


സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും

സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും

വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും

വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.


പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ

പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ

പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ

പ്രിയവധുവാകാതെ ,വിധവയായ് മാറി.


കാലമേ, നീ എനിക്കായ് കനിഞ്ഞേകിയ

കറുപ്പ് നിറഞ്ഞൊരീ ജീവിതമെന്തിന്

കരഞ്ഞുരുകി മനസ്സു വിങ്ങി തീരുവാനെങ്കില്‍

കാലമേ, പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.

Thursday, July 26, 2012

മഴയും കുഞ്ഞുമനസ്സും (മെയ്ഫ്ലവര്‍ കവിതകള്‍ )


http://api.ning.com/files/lL732xjou0MtFnZFt1UiP19Ms1r7unqNFVKlHrOTrSEtX6Rg8EaEQT1Oidxy8oZJ1HtGiXfG5zrfrT-SUgia6A__/The_Girl_in_the_rain_by_Best10Photos.jpg

ഒരു കുഞ്ഞു തെന്നല്‍ വന്നുമ്മ വെച്ചൊരാ
പൂവിന്‍റെ നെറുകില്‍ തൊട്ടും തലോടിയും
കാര്‍മേഘമാകവെ വിണ്ണില്‍ നിറയവെ
കുഞ്ഞു മിഴികളില്‍ മോഹമുണര്‍ന്നു .
തെല്ലിട നീങ്ങവേ മുകിലിന്‍ കൂട്ടില്‍ നിന്നൊരു
കുഞ്ഞു ദീപ്തി വന്നെത്തി നോക്കി
നിറയുന്നു കാര്‍മുകില്‍ തുണ്ടുകള്‍ മനസ്സില്‍
നീളവേ പരക്കുന്ന കിരണങ്ങള്‍ കണ്ട്
ചെറുതായി പെയ്യുന്ന മഴയില്‍ നനയുവാന്‍
കാത്തു കാത്തെത്രയോ നേരമിരുന്നവള്‍ .
ഒടുവിലൊരു തുള്ളി പെയ്യാതെ പോകുമ്പോള്‍
പെയ്തു നിറയുന്നതവളുടെ മിഴികള്‍ .
പുലരിയില്‍ വിരലിനാല്‍ മൈക്കണ്ണെഴുതി
പൂപോലെ വിടര്‍ന്നൊരാ നയനങ്ങളിപ്പോള്‍
കത്തുന്ന സൂര്യന്‍റെ ചൂടേറ്റു തളര്‍ന്നൊരു
പൂവിതള്‍ പോലെ വിവശമായ് തീര്‍ന്നു.
നിമിഷങ്ങളങ്ങിനെ പതിയെ ചലിക്കുമ്പോള്‍
കവിളാകെ പടരുമാ കരിമഷി കാണ്കെ
ഉപതാപാമൊഴുക്കുന്നൊരാ സൂര്യനേത്രങ്ങള്‍ 
അന്‍പുള്ള നോട്ടം അവളിലേക്കെറിഞ്ഞു.
പൊള്ളുന്ന ചൂടിന്റ്റെ കൊടുമയുപേക്ഷിച്ചു
പതിയെ മറഞ്ഞെങ്ങോ പോയി സൂര്യന്‍
ഒരു മാത്ര നേരം കൊണ്ടൊരു സ്വപ്നം പോലെ
കാര്‍മുകില്‍ കുഞ്ഞുങ്ങള്‍ വിരുന്നു വന്നു.
ഒറ്റയും പറ്റെയും വന്നൊരാ മുകിലുകള്‍
ഒന്നിച്ചൊരു മുകില്‍  കൂടാരമായ് മാറി
പതിയെ മറഞ്ഞെങ്ങോ പോയൊരാ തെന്നലും
പ്രമദമായ് തിരികെ വന്നൊന്നു വീശി
മുത്തുകള്‍ വൈരങ്ങള്‍ ചിതറുന്നതു പോലെ
നീര്‍ത്തുള്ളികള്‍ താഴെ വീണുടഞ്ഞു
കരിമഷി പടര്‍ത്തിയ കുഞ്ഞു കവിളില്‍
കാഞ്ചന ദീപങ്ങള്‍ വിരുന്നു വന്നു
പെയ്തു നിറഞ്ഞു പൊന്തുന്ന വെള്ളത്തില്‍
കുഞ്ഞു കാല്‍ കൊണ്ടവള്‍ നൃത്തം ചവിട്ടുന്നു.
എന്തൊരു രസമാണീ ഇറയത്തു പൊന്തിയ
വെള്ളമൊഴുക്കിലൂടോടി നടക്കുവാന്‍ .
പകയില്ല,വെറുപ്പില്ല കുഞ്ഞിന്‍ മനസ്സില്‍
കനലില്ല മിഴികളില്‍ കൊടുംക്രൂരതയില്ല
ചിരിയുണ്ട്, കളിയുണ്ട്, കുസൃതിയുണ്ട്
മനസ്സില്‍ നിറയെയും സ്വപ്നങ്ങളുണ്ട്.
മഴ പെയ്തു വീഴുമ്പോള്‍ ഹൃദയം നിറയുന്ന
മനസ്സു നഷ്ടപെട്ട ജനതയിലില്ലിവള്‍
കബന്ധങ്ങളറ്റിന്നു വീഴുന്ന മണ്ണില്‍
ചുടുചോര മായ്ക്കാന്‍ വര്‍ഷണം വേണം
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുമീ
കുഞ്ഞിന്‍റെ നാളെയെയോര്‍ക്കുന്ന നേരം
ഇനിവളരാതെ, ഈ ചിരി മായാതെ
ഈ മണ്ണില്‍ ഇങ്ങിനെ നിന്നെങ്കില്‍ ഭാഗ്യം.

Saturday, July 14, 2012

സൌഹൃദം (മെയ്ഫ്ലവര്‍ കവിതകള്‍ )


 
തൂലിക തുമ്പിലൂടൊഴുകി വന്നെത്തിയ
അക്ഷരപൂവായിരുന്നു എനിക്കു നീ
നിറഞ്ഞു തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിശയിലൂടൊഴുകിയെത്തും സുഗന്ധം
മിഴികളെ കൊതിപ്പിക്കും ലാവണ്യം
മൊഴികളില്‍ നിറഞ്ഞൊഴുകും ആര്‍ദ്രത
വര്‍ണ്ണിക്കാനറിയില്ല നിന്‍ സൌഹൃദം
വാക്കിനാല്‍ പറയാനുമാവില്ല സൌഹൃദം
ഒരു ചുംബനത്തിന്‍റെ അകലമേയുള്ളൂ
സൌഹൃദം പ്രണയമായൊഴുകുവാനെന്ന്
കളിയായ് പറഞ്ഞപ്പോഴും,നിലാവൊഴുകും
നിന്നധരങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയില്‍
വിരിഞ്ഞത് സൌഹൃദം മാത്രമായിരുന്നു.
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ
സ്നിഗ്ദ്ധമാം സൌഹൃദമെന്തെന്നറിഞ്ഞു ഞാന്‍
മൊഴികളില്‍ നിറയെ മധുരം പുരട്ടാതെ
മിഴികള്‍ക്കു പുറകില്‍ കുടിലതയില്ലാതെ
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചെനിക്ക് കൂട്ടായ്
കരയുമ്പോള്‍ മിഴിനീരൊപ്പും തൂവാലയായ്
കാണാതെ മൊഴിയാതെ കൂട്ടായെനിക്കെന്നും
നിന്‍ ഹൃദയാക്ഷരങ്ങള്‍ കൂടെയുണ്ട് സഖീ
വരണ്ട മരുഭൂമിയിലിരുണ്ട വീഥികളില്‍
വേനലിന്‍ ചൂടേറ്റു പിടയും നിമിഷങ്ങളില്‍
തെളിഞ്ഞ സൌഹൃദത്തിന്‍ സ്നേഹദൂതുമായ്
കാത്തിരിപ്പുണ്ടെന്‍ താളില്‍ നിന്‍ മൊഴികള്‍
തൂലികതുമ്പിനാല്‍ വിരിയിക്കും മഴവില്ലിന്‍
സൌഹൃദതണലിന്‍ താഴെയാണിന്നു ഞാന്‍
ഈറന്‍ മുളംതണ്ടില്‍ നിന്നൊഴുകിയെത്തുന്ന
ഈണങ്ങളൊക്കെയും ചുറ്റിനും നിറയുന്നു
നരച്ചൊരാ ഓര്‍മ്മകളൊക്കെയും യാത്രയായ്
നിറഞ്ഞൊരീ സൌഹൃദസ്പര്‍ശത്താലെങ്കിലും
ഇനിയും പിറക്കാനിരിക്കുന്ന നിമിഷങ്ങളില്‍
ഇടറാതെ, വേണമീ സൌഹൃദമെനിക്കെന്നും
നിറഞ്ഞ മനസ്സും തെളിഞ്ഞ മിഴിയുമായ്
നീയെനിക്കേകിയ സൌഹൃദത്തിനെന്‍
സ്നേഹാക്ഷരങ്ങളാല്‍ കുറിക്കുന്നു പ്രണാമം. :)

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ :)

Friday, July 6, 2012

മനസ്സിലൊരു യമുനയൊഴുകുന്നു (മെയ്ഫ്ലവര്‍ കവിതകള്‍ )



 
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു
ഓളങ്ങള്‍ പോലെ ഇളകിയൊഴുകി
മനസ്സിലൊരു യമുനയൊഴുകുന്നു
ഉണരുന്നൊരു നൂറായിരം സ്മരണകള്‍
നിമിഷങ്ങള്‍ പിന്നിടും നേരങ്ങളില്‍
പുലരിയിലുദിച്ചു വന്നൊരു സ്നേഹത്തിന്
അസ്തമയമില്ലെന്ന്  പറയാതെ പറഞ്ഞു
ഉച്ചയിലുച്ചിയില്‍ ചൂടേറ്റു പൊള്ളിക്കാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
ഋതുക്കളിടവിട്ടു മാറുന്നതുപോലെ,
വസന്തമില്ലാതെ, ശിശിരമില്ലാതെ
വര്‍ഷവും ഗ്രീഷ്മവും ഹേമന്തവുമില്ലാതെ.
സമുദ്രത്തിന്‍ വേലിയേറ്റമിറക്കമില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
മോഹത്തിന്‍ മധുപാത്രം നല്‍കാതെ
സ്വപ്നത്തിന്‍ അശ്വമേധങ്ങളില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
കണ്ടനാള്‍ മുതല്‍ , അറിഞ്ഞ സ്നേഹത്തിന്‍
അനുഭവങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു.
അറിഞ്ഞുമറിയാതെ നീയെന്‍ ജീവനില്‍
അമൃതമായ് നിറയുന്നതറിയുന്നു ,
സ്നേഹമൊരു പുഴയായ് മാറുന്നുവെങ്കില്‍
പ്രിയ സഖീ, നീയെനിക്ക് യമുനയാകും.
ഓര്‍ക്കുമ്പോള്‍ മനസ്സിലോര്‍മ്മകള്‍
പെരുമഴയായ് പെയ്തു പെയ്തു നിറയുന്ന ,
സൌഹൃദത്തിന്‍ വര്‍ണ്ണച്ചെപ്പുകള്‍ നിറയുന്ന
തരളമാം സ്നേഹത്തിന്‍ തെളിനീരുറയുന്ന
യമുനയൊഴുകുന്നു പ്രിയ സഖീ ,
നിനക്കായെന്‍ സ്നേഹം യമുനയായൊഴുകുന്നു.

ചിത്രത്തിനു കടപ്പാട്  . ഗൂഗിള്‍